വാഗമൺ റോഡ് റേസ്; ജോജു ജോർജ് 5000 രൂപ പിഴയടച്ചു

വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ് മോട്ടോർ വാഹന വകുപ്പിൽ 5000 രൂപ പിഴയടച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഇടുക്കി ആർടിഒ ഓഫീസികാണ് പിഴ അടച്ചത്. കഴിഞ്ഞയാഴ്ച ജോജു നേരിട്ട് ആർ.ടി.ഒ ഓഫീസിലെത്തി സംഭവത്തിൽ വിശദീകരണം നൽകിയിരുന്നു.

അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോയെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആർ.ഒ.രമണൻ ജോജു ജോർജിൻ നോട്ടീസ് അയച്ചിരുന്നു. അനുവാദമില്ലെന്ന് അറിയാതെയാണ് ഓട്ടത്തിൽ പങ്കെടുത്തതെന്നും സ്വകാര്യ എസ്റ്റേറ്റിനുള്ളിലായതിനാൽ മറ്റാർക്കും അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചില്ലെന്നും ജോജു പറഞ്ഞു.

ഇതേ സംഭവത്തിൽ ജോജുവിനെതിരെ വാഗമൺ പൊലീസും കേസെടുത്തിട്ടുണ്ട്. ഇടുക്കിയിൽ ഓഫ് റോഡ് റേസുകൾ നിരോധിച്ച കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നൽകിയത്.