വിജയ് ബാബുവിനെ 9 മണിക്കൂര്‍ ചോദ്യംചെയ്തു; നാളെയും ഹാജരാകണം

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എറണാകുളം സൗത്ത് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂറോളം നീണ്ടുനിന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും വിജയ് ബാബു വ്യാഴാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം.

കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരിയായ നടിയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും ചോദ്യം ചെയ്യലിൽ വിജയ് ബാബു പൊലീസിനോട് പറഞ്ഞു. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിൻ പിന്നിലെന്നും ഒളിവിൽ പോകാൻ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് എമിറേറ്റ്സ് വിമാനത്തിൽ വിജയ് ബാബു കൊച്ചിയിലെത്തിയത്. കേസിൽ കഴിഞ്ഞ ദിവസം വിജയ് ബാബുവിൻ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നത് വരെ ഹൈക്കോടതി വിജയ് ബാബുവിൻറെ അറസ്റ്റ് താൽക്കാലികമായി സ്റ്റേ ചെയ്യുകയും ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.