വിദ്യാർഥിയെ മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ചനിലയിൽ

കൊച്ചി: കളമശേരിയിൽ ലഹരി ഉപയോഗിച്ചത് വീടുകളിൽ അറിയിച്ചതിന് വിദ്യാർഥിയെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ തൂങ്ങിമരിച്ച നിലയിൽ. ആത്മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് മരിച്ചത്. ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്.

അക്രമികളുടെ സംഘത്തിൽ പ്രായപൂർത്തിയായ ഒരാളും ബാക്കിയെല്ലാവരും 18 വയസിൽ താഴെയുള്ളവരുമായിരുന്നു. അതുകൊണ്ടു തന്നെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.

വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മരിച്ച നിഖിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. സംഘത്തിലെ മുതിർന്ന അംഗമായ അഖിൽ വർഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.