വിദ്വേഷ പ്രസംഗം; പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

കേസിൽ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങൾ പൂർത്തിയായി. താൻ സാമൂഹിക വിമർശനം നടത്തിയെന്നാണ് പിസി ജോർജ്ജിൻറെ അവകാശവാദം. എന്നാൽ പി.സി ജോർജ് പലയിടത്തും വിദ്വേഷ പ്രസംഗം നടത്തിയിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ് ഗോപിനാഥിൻറെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പി.സി ജോർജിൻ ജാമ്യം അനുവദിച്ചത്. വെണ്ണലയിൽ പി.സി ജോർജ് നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓൺലൈൻ ചാനലിൽ പ്രത്യക്ഷപ്പെട്ട പ്രസംഗത്തിൻറെ പകർപ്പ് കോടതി വിശദമായി പരിശോധിച്ചു. പിസി ജോർജിൻ വേണ്ടി പിസി ജോർജിൻറെ മകനും അഭിഭാഷകനുമായ ഷോൺ ജോർജാണ് അപേക്ഷ നൽകിയത്. മതസൗഹാർദ്ദം തകർക്കുന്ന പ്രസംഗമല്ല താൻ നടത്തിയതെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതെന്നും പിസി ജോർജ് ഹർജിയിൽ പറഞ്ഞിരുന്നു.