വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേരെ കോടതിയിൽ ഇന്ന് ഹാജരാക്കും

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മതവിദ്വേഷം വളർത്താൻ മനപ്പൂർവ്വം ഇടപെട്ടു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്കർ, പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തി.

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയ കുട്ടിയുടെ പിതാവ് അസ്കർ മുസാഫറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുക്കുമ്പോൾ താൻ പറയുന്നത് കേട്ടാണ് പഠിച്ചതെന്നും 10 വയസുകാരൻ പറയുന്നു.