വിവേകിന്‍റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്

തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്. ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് വിവേക് മരിച്ചതെന്ന് പ്രചാരണമുണ്ടായിരുന്നു. യഥാര്‍ത്ഥ മരണകാരണം കണ്ടെത്തുകയാണ് അന്വേഷണത്തോടെ ഉദ്ദേശിക്കുന്നത്.

ഏപ്രില്‍ പതിനേഴിനായിരുന്നു വിവേക് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവര്‍ വിവേകിന്റെ മരണം വാക്‌സിന്‍ എടുത്തശേഷമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകനാണ് വിവേകിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. കൊവിഡ് വാക്‌സിനും വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.