വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും സൂചന.

ഇതോടെ നേതൃമാറ്റം വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിരിക്കുകയാണ്. എംഎല്‍എമാരുടെ പിന്തുണ ആദ്യ ഘട്ടത്തില്‍ തന്നെ സതീശനായിരുന്നു. യുവ എംഎല്‍എമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിര്‍ണായകമായ തീരുമാനത്തിന് കാരണം.

ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായി.

യുവ എംഎല്‍എമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തില്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്.