വ്യാജഡോക്ടർ ചമഞ്ഞ് കബളിപ്പിക്കൽ; കൂടുതല്‍ അന്വേഷണം നടത്തും

പിജി ഡോക്ടറെന്ന് അവകാശപ്പെട്ട് രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിച്ച് കബളിപ്പിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. പ്രതി മാണിക്യവിളാകം സ്വദേശി നിഖിൽ (22) രോഗിയുടെ രക്തസാമ്പിളുകളിൽ വെള്ളം ചേർത്തതെന്നും പൊലീസ് പറഞ്ഞു.

മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ കാലിൻ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിന്റെ രക്തസാമ്പിളിലാണ് നിഖിൽ വെള്ളം ചേർത്തത്. മുൻ പരിചയം മുതലെടുത്ത് റിനുവിനൊപ്പം ഇരിക്കാനെത്തിയ നിഖിലാണ് രക്തസാമ്പിളുകൾ പരിശോധനയ്ക്കായി ലാബിൽ എത്തിച്ചിരുന്നത്. ലാബിൽ എത്തുന്നതിന് മുമ്പ് നിഖിൽ സാമ്പിളിൽ വെള്ളം ചേർക്കും. പരിശോധനാഫലം വന്നപ്പോൾ രക്തത്തിലെ ഘടകങ്ങളുടെ അളവിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഇത് കാണിച്ച് വൃക്ക തകരാർ ഉണ്ടെന്ന് പറഞ്ഞ് റിനുവിനെ ഭീഷണിപ്പെടുത്തുകയും തുടർചികിത്സയ്ക്കും മരുന്നുകൾക്കുമായി പണം വാങ്ങുകയും ചെയ്തു.

പി.ജി. ഡെർമറ്റോളജി ഡിപാർട്മെൻ്റിൽ താൻ ഒരു വിദ്യാർത്ഥിയാണെന്ന് എല്ലാവരോടും പറഞ്ഞത്. മുതിർന്ന ഡോക്ടർമാരുടെ സന്ദർശനത്തിന് ശേഷമാണ് ഇയാൽ വാർഡിലെത്തുന്നത്. ഡോക്ടർമാർ എന്താണ് പറഞ്ഞതെന്ന് റിനുവിനോട് ചോദിച്ച് ഭക്ഷണവും മരുന്നുകളും വാങ്ങുന്നതിനും രക്ത സാമ്പിളുകൾ ലാബിലേക്ക് കൊണ്ടുപോകുന്നതിനും ഇയാൾ സഹായിച്ചിരുന്നു. മറ്റ് രോഗികളുടെ ആവശ്യങ്ങൾക്കും നിഖിൽ സഹായിച്ചു. ഡോക്ടർ മാരുടെ സംശയമാണ് അദ്ദേഹത്തെ കുടുക്കിയത്. തിങ്കളാഴ്ച മെഡിക്കൽ കോളേജിലെ ലാബിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കും.