ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും

പത്തനംതിട്ട: കോവിഡ് സാഹചര്യമാണെങ്കിലും കുംഭമാസ പൂജയ്ക്ക് ഭക്തർക്ക് ദർശനം അനുവദിക്കും. മാസപൂജയ്ക്ക് 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിന് കത്തുനൽകി. ഭക്തരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് ഇന്ന് തീരുമാനമെടുക്കും.

മാസപൂജയ്ക്ക് 5,000 പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തേ അനുവാദം നൽകിയത്.എന്നാൽ കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോൾ പ്രതിദിനം 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന നിലപാട് എടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യം കത്തിലൂടെ ദേവസ്വം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

എന്നാൽ സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം കൈക്കൊള്ളാൻ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് അവസരം ലഭിക്കാത്തവർക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പറയുന്നു.