ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച.

പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച. ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.തന്ത്രിയുടേയും ദേവസ്വം കമ്മീഷണറുടേയും സാന്നിധ്യത്തിലാകും നടപടികള്‍. ഒറ്റദിവസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ശ്രീകോവിലിന്റെ മേല്‍ക്കൂര സ്വര്‍ണം പൊതിഞ്ഞതാണ്. സ്വര്‍ണപാളികളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം ശ്രീകോവിലിന്റെ കഴുക്കോലിലെത്തി താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലാണ് പതിക്കുന്നത്.

ശ്രീകോവിലിന്റെ സ്വര്‍ണപാളികള്‍ ഇളക്കിയാല്‍ മാത്രമേ ചോര്‍ച്ചയുടെ തീവ്രത മനസ്സിലാക്കാന്‍ സാധിക്കൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ സ്‌പോണ്‍സര്‍മാരെ ഒഴിവാക്കി ദേവസ്വം ബോര്‍ഡ് നേരിട്ട് പണികള്‍ നടത്തിയാല്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ നിര്‍ദേശിക്കുകയായിരുന്നു.