സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.കോട്ടയം മെഡിക്കല്‍‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയത്. തൊഴിലാളികള്‍ മാലിന്യം വേര്‍തിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

കവറുകളുടെ ബാച്ച്‌ നമ്പർ പരിശോധിച്ച്‌ മെഡിക്കല്‍ കോളജില്‍ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരള എന്‍വയ്റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഇഐഎല്‍ ) അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.