സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്ബനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാം. കാറ്റഗറി ‘സി’ യില്‍ 25 ശതമാനം ഉദ്യോഗസ്ഥരും ഹാജരാകും. കാറ്റഗറി ‘ഡി’ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എ, ബി പ്രദേശങ്ങളില്‍ ബാക്കി വരുന്ന 50 ശതമാനവും സിയില്‍ ബാക്കി വരുന്ന 75 ശതമാനം ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണം.

അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക ഇവിടത്തെ ബഹുഭൂരിപക്ഷം ജീവനക്കാരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ ക്ലസ്റ്ററുകളായി കണക്കാക്കണം. അതോടൊപ്പം മൈക്രോ കണ്ടെയ്ന്‍മെന്റ് സംവിധാനവും ഏര്‍പ്പെടുത്തും. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തി ഇടപെടാന്‍ പ്രത്യേകത ശ്രദ്ധചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു