സംസ്ഥാനത്ത് നാളെമുതൽ വാക്സിനേഷൻ യജ്ഞം; പരമാവധി വിദ്യാർത്ഥികൾക്ക് വാക്‌സിൻ

മെയ് 26, 27, 28 തീയതികളിൽ സംസ്ഥാനത്ത് കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്കൂൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. സ്കൂളുകൾ, റസിഡൻറ്സ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കുന്നത്.  പ്രധാന ആശുപത്രികളിൽ ഈ ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടാകും. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തോ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് രജിസ്റ്റർ ചെയ്തോ വാക്സിൻ സ്വീകരിക്കാം.

സ്കൂൾ ഐഡി കാർഡോ ആധാറോ കൊണ്ടുവരണം. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.15 നും 17 നും ഇടയിൽ പ്രായമുള്ള 81 ശതമാനം കുട്ടികൾക്കും ആദ്യ ഡോസ് വാക്സിനും 52 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.  12 നും 14 നും ഇടയിൽ പ്രായമുള്ള 40 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 11 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയതായി മന്ത്രി ചൂണ്ടിക്കാട്ടി.