സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല; ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗം. വാരാന്ത്യ സെമി ലോക്ഡൗൺ തുടരും.

കടകളുടെ പ്രവർത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. രാത്രികാല കർഫ്യൂവും തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കാനുളള നിർദേശം എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് തീരുമാനം. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ ജില്ലാ ഭരണകൂടത്തിന് ഏതുതരത്തിലുളള നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തീരുമാനിക്കാം.

നിലവിൽ ഉളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് യോഗത്തിൽ തീരുമാനമായത്.