സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കും. അവധി ദുരുപയോഗം ചെയ്താന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞാല്‍ ആശുപത്രി രേഖകള്‍ അനുസരിച്ച് ചികിത്സാ കാലയളവില്‍ കാഷ്വല്‍ അവധി നല്‍കും. മൂന്നുമാസത്തിനകം കൊവിഡ് ബാധിതരായ ജീവനക്കാര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. അത്തരം ജീവനക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫിസില്‍ എത്തണമെന്നാണ് നിര്‍ദേശം.

കൊവിഡ് ഭേദമായവര്‍ 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കില്‍ ഓഫിസിലെത്തണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഏഴാം ദിവസം പരിശോധിച്ച് നെഗറ്റീവായാല്‍ ഓഫിസില്‍ എത്തണം. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ക്വാഷല്‍ ലീവ് അനുവദിക്കുക.