സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ജൂലൈ 31നകം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാനദണ്ഡം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിലാകും കണക്കാക്കുക.

10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കും 12ാം ക്ലാസിലെ പ്രകടന മികവും അടിസ്ഥാനമാക്കിയാകും ഫലം നിര്‍ണയിക്കുക.

12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40 ശതമാനം വെയിറ്റേജ് നല്‍കും. കൂടാതെ 30 ശതമാനം മാര്‍ക്ക് 11ാം ക്ലാസിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാകും. 30 ശതമാനം മാര്‍ക്ക് 10ാം ക്ലാസിലെ മാര്‍ക്കിന്‍റെയും അടിസ്ഥാനമാക്കിയാകും.

അഞ്ച് പ്രധാനവിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി പരിഗണിച്ചായിരിക്കും  വെയിറ്റേജ് നല്‍കുക. തിയറി പരീക്ഷകളുടെ മാര്‍ക്കുകളാണ് ഇത്തരത്തില്‍ നിര്‍ണയിക്കുക. പ്രാക്ടിക്കല്‍ പരീക്ഷകളുടേത് സ്കൂളുകള്‍ സമര്‍പ്പിക്കണം.

ഫലനിര്‍ണയം നിരീക്ഷിക്കാന്‍ ഒരു സമിതിയെ നിരീക്ഷിക്കും. സ്കൂളുകള്‍ മാര്‍ക്ക് കൂട്ടി നല്‍കുന്നത് ഒഴിവാക്കുന്നത് നിരീക്ഷിക്കാനാണ് സമിതി. ഇതേ രീതിയില്‍ മൂല്യനിര്‍ണയം നടത്തി ജൂലൈ 31നകം ഫലം പ്രഖ്യാപിക്കാനാണ് തീരുമാനമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.