സൗജന്യ കിറ്റ് വിതരണം അടുത്ത മാസം ഒന്നിലേക്ക് നീട്ടി

കേരളംവിഷു, ഈസ്റ്റര്‍: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേക്കു നീട്ടി.

ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 31ന് മുമ്പ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിനായി കിറ്റുകള്‍ തയാറാക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റി വ്ിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്.

അടുത്ത മാസം ഒന്നു മുതല്‍ എല്ലാ വിഭാഗക്കാര്‍ക്കും കിറ്റ് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. ഒരാഴ്ച കൊണ്ടുതന്നെ എല്ലാവര്‍ക്കും കിറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള സ്‌പെഷല്‍ അരി തടഞ്ഞ നടപടി പുനപ്പരിശോധിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. നേരത്തെപെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യ കിറ്റ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി എന്നിവ നേരത്തെ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.