സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്നതിന് വിലക്ക്;താലിബാന്റെ ആദ്യ ഫത്വ പുറത്ത്

അഫ്​ഗാൻ ഭരണം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഫത്വ പുറത്തിറക്കി താലിബാൻ. സർവകലാശാലകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്നതിന് വിലക്കേർപ്പെടുത്തി. സർവകലാശാല അധ്യാപകർ, സ്വകാര്യ കോളജ് ഉടമകൾ എന്നിവരുമായി താലിബാൻ പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

ക്ലാസ് മുറികളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന സമ്പ്രദായം നിർത്തലാക്കണമെന്നും, അതാണ് സാമൂഹിക വിപത്തുകളുടെ മൂലകാരണമെന്നും അഫ്​ഗാൻ ഉന്നത വിദ്യാഭ്യാസ തലവൻ മുല്ല ഫരീദ് പറയുന്നു. വനിതാ വിദ്യാർത്ഥികളെ വനിതാ അധ്യാപകർക്കോ മുതിർന്ന പുരുഷ അധ്യാപകർക്കോ പഠിപ്പിക്കാമെന്നും മുല്ല ഫരീദ് കൂട്ടിച്ചേർത്തു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ് മുറികളൊരുക്കി പഠനം മുമ്പോട്ട് കൊണ്ടുപോകാവുന്നതാണ്. എന്നാൽ സ്വകാര്യ കോളജുകൾക്ക് പ്രത്യേക ക്ലാസ് മുറികൾ ഒരുക്കുക എന്നത് സാമ്പത്തികമായി വെല്ലുവിളിയാകും. അതുകൊണ്ട് തന്നെ ഇത്തരം കോളജുകളെ ആശ്രയിക്കുന്ന നിരവധി പെൺകുട്ടികളുടെ പഠനം പാതിവഴിയിൽ മുടങ്ങും. പ്രത്യേക ക്ലാസ് മുറികളൊരുക്കാൻ സർക്കാർ കോളജുകൾ തയാറെടുപ്പുകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.

സർക്കാർ, സ്വകാര്യ സർവകലാശാലകളിലായി 40,000 വിദ്യാർത്ഥികളും 2000 അധ്യാപകരുമാണ് ഉള്ളത്.