15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കും

ന്യൂഡല്‍ഹി: 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാരിന്റെ എല്ലാ വാഹനങ്ങളും ആക്രിവിലയ്ക്ക് വില്‍ക്കും. 15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരത്തില്‍ ഇറങ്ങാന്‍ പാടില്ല. ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ പഴക്കമുള്ള കെഎസ്ആര്‍ടിസി വാഹനങ്ങളും നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകും.

വായുമലിനീകരണം കുറച്ച് വാഹനഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഏപ്രില്‍ ഒന്നുമുതല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തില്‍ ഓടാന്‍ പാടില്ല. ഇവ പൊളിക്കല്‍ കേന്ദ്രത്തിന് കൈമാറി എന്ന് ഉറപ്പാക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. 2021ലെ മോട്ടോര്‍ വാഹന ചട്ടം അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കേണ്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.