50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതി

തിരുവനന്തപുരം: സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയില്‍.കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നേരത്തെ 60 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകള്‍ക്കാണ് വസ്തു നികുതി നല്‍കേണ്ടിയിരുന്നത്.

അടിസ്ഥാനയുടെ 15 ശതമാനം അധികം നികുതിയാണ് വലിയ വീടുകള്‍ക്ക് ഇനി മുതല്‍ നല്‍കേണ്ടത്. വിനോദ നികുതിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭാ യോ​ഗത്തില്‍ തീരുമാനമായി.

കോവിഡ് കാലത്ത് നല്‍കിയ ഇളവുകളെല്ലാം പിന്‍വലിക്കും. വരുമാനം വര്‍ദ്ധിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടികള്‍. 50 ചതുരശ്രമീറ്റര്‍ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും.

ഓരോ വര്‍ഷവും വസ്തു നികുതി പരിഷ്കരിക്കും. ഇതോടെ വര്‍ധിച്ച നികുതിയായിരിക്കും ഓരോ വര്‍ഷവും വരിക. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം നിര്‍മ്മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 15 ശതമാനമാകും അധിക നികുതി നല്‍കണം. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭ്യമാക്കും.