ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു. 

ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ മൂന്ന് യോജിച്ച വിധികളായിരുന്നു സുപ്രീംകോടതിയുടേത്. സുപ്രീംകോടതി ജസ്റ്റിസും രണ്ട് ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികൾ പ്രസ്താവിക്കുക. ജമ്മു കശ്മീരിനെ രണ്ടാക്കിയ നടപടിയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതും കോടതി അംഗീകരിച്ചു. അനുച്ഛേദം 370 റദ്ദാക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് നിരീക്ഷിച്ച കോടതി, എത്രയും വേദം സംസ്ഥാന പദവി നല്‍കണമെന്നും 2024 സെപ്റ്റംബർ 30 നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു. 

ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.