പ്ലസ് വൺ സീറ്റ് വിഷയത്തിൽ കരിങ്കൊടി; വിദ്യാഭ്യാസ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കിയ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സുരക്ഷ വർധിപ്പിച്ച് സർക്കാർ. കഴിഞ്ഞ ദിവസം വിദ്യഭ്യാസ മന്ത്രിയുടെ വാഹനം തടഞ്ഞ് കെ എസ് യു കരിങ്കൊടി കാട്ടിയിരുന്നു. ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിന് മുന്നിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.

അപ്രതീക്ഷിതമായാണ് മുദ്രാവാക്യം വിളിച്ചു കൊണ്ട് പ്രവർത്തകർ കാറിനു മുന്നിലേക്ക് ചാടി വീണത്. കാറിനു മുന്നിൽ കരിങ്കൊടി കാട്ടി. പൊലീസ് കരിങ്കൊടി മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡ‍ിൽ‌ കിടന്നു. പ്രവർത്തകർ തന്നെ സ്വയം മാറി രണ്ടുവശത്തേക്ക് നിന്നതുകൊണ്ടാണ് മന്ത്രിയ്ക്ക് കടന്നുപോകാനായത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നാണ് വി ശിവൻകുട്ടി അതിനു ശേഷം പറഞ്ഞത്.