അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന.

അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന. മരിച്ച ബിനീഷ് സംഭവം നടന്ന ദിവസം ആലുവയിലെ പമ്പില്‍ നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെയും കാനുമായി തിരികെ വീട്ടിലേക്ക് കയറുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അപകടമുണ്ടായ കിടപ്പുമുറിയില്‍നിന്ന് പെട്രോള്‍ കാനും ലഭിച്ചിട്ടുണ്ട്.

മലഞ്ചരക്ക് വ്യാപാരിയായിരുന്നു ബിനീഷ്. ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും സൂചനകളില്‍ നിന്നാണ് ആത്മഹത്യയാണ് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. രാസപരിശോധനാഫലം വന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ.

ജൂണ്‍ എട്ടിനാണ് എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് നാലുപേര്‍ വെന്തുമരിച്ചത്. പറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്വിന്‍ (5) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം.