ചൂരൽമല – മുണ്ടക്കൈ ദുരന്തംരക്ഷാപ്രവർത്തനത്തിൽ മാതൃകയായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ്


ദുരന്തബാധിതർക്കാവശ്യമായ എല്ലാ ചികിത്സകളും സൗജന്യമായി നൽകുമെന്ന് ഡോ. ആസാദ്‌ മൂപ്പൻ
മേപ്പാടി: ആദ്യത്തെ വിളി വന്ന സമയം മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ സജ്ജമായി.
സംഭവം നടന്ന ചൊവ്വാഴ്ച പുലർച്ചെ മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗം ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും പൂർണ്ണ സജ്ജമായതുകൊണ്ട് തന്നെ പുലർച്ചെ 3.30 മുതൽ വന്നു തുടങ്ങിയ പരിക്ക് പറ്റിയ എല്ലാവർക്കും കൃത്യമായ ചികിത്സകൾ നൽകാനായത് ആശ്വാസമായി. ദുരന്ത വാർത്ത അറിഞ്ഞ ഉടനെ തന്നെ വെന്റിലേറ്ററുകളും ഐസിയു കളും അടക്കമുള്ള അടിയന്തിര സംവിധാനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ക്രോഡീകരിക്കാനായതും ചികിത്സയുടെ ആക്കം കൂട്ടി. ഒപ്പം വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടിയും കൂടുതൽ നഴ്സിംഗ് ജീവനക്കാരെ വിളിച്ചുവരുത്തിയും അവധിയിൽ പോയവരെ തിരിച്ചുവിളിച്ചും സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കിയിരുന്നു. പരിക്കേറ്റു വരുന്നവരുടെ പേര് വിവരങ്ങൾ അതാത് സമയങ്ങളിൽ ബോർഡിൽ പ്രദർശിപ്പിചത് ബന്ധുകൾക്കും നാട്ടുകാർക്കും വളരെ സഹായകമായി. ഉരുൾപൊട്ടലിൽ പെട്ടവർക്കാവശ്യമായ എല്ലാ ചികിത്സകളും സൗജന്യമായി നൽകുമെന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചെയർമാനും ആസ്റ്റർ ഡി എം ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പൻ അറിയിച്ചു. കൂടാതെ പുനരധിവാസത്തിനും മറ്റുമായി 4 കോടി രൂപയുടെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒപ്പം ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനകാർക്കും വീടുകൾ മിർമ്മിച്ചുനൽകുമെന്ന് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ അറിയിച്ചു.
ഇതുവരെ 201 പേരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇതിൽ 52 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. 4 പേർ തീവ്ര പരിചരണ വിഭാഗത്തിലും. ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്‌സിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്നും മെഡിക്കൽ സംഘം അന്നേ ദിവസം രാവിലെ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നതുകൊണ്ട് ആവശ്യമായ വെന്റിലേറ്ററുകളും മരുന്നുകളും ആംബുലൻസുകളും സമയോജിതമായി എത്തിക്കാൻ കഴിഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജില്ലാ ഭരണകൂടത്തെ സഹായിക്കാനായി 3 ഫോറെൻസിക് സർജ്ജന്മാരുടെ സേവനവും മെഡിക്കൽ കോളേജിൽനിന്നും നൽകുകയുണ്ടായി. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഉണർന്ന് പ്രവർത്തിച്ചത് വളരെ സഹായകമായി. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ആസ്റ്റർ ഗ്രൂപ്പിന്റെ മറ്റ് കേന്ദ്രങ്ങളിൽ നിന്നുമുള്ള മെഡിക്കൽ സംഘത്തെ ഏകോപിപ്പിക്കുകയും ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈദ്യ സഹായത്തിന് 8111881234 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപെടാവുന്നതാണ്.