മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക 110 കോടി കടന്നു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കയ്യയച്ചുളള സംഭാവനയിലൂടെയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി രൂപയി സമാഹരിക്കാനായത്. സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളത്തിൻറെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.

പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുൾപൊട്ടിയുണ്ടായ മലവെളളപാച്ചിലിൽ രണ്ട് ഗ്രാമങ്ങൾ നാമാവശേഷമായപ്പോൾ നാടാകെ ഞെട്ടിത്തരിച്ചു. സഹജീവികളുടെ സങ്കടം കണ്ട് മനംനൊന്ത ആയിരങ്ങളുടെ കണ്ണീർ ഉരുൾപൊട്ടിയപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ തടസവാദങ്ങളെയും തട്ടിത്തെറിപ്പിച്ച് ചെറുതും വലുതുമായ സംഭാവനകൾ പ്രവഹിക്കുകയായിരുന്നു.

ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയ ജൂലൈ 30-നാണ് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൽ അഭ്യർത്ഥന വന്നത്. മഹാപ്രളയത്തെയും കൊവിഡ് മഹാമാരിയെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച കേരളത്തിൻെറ മാതൃക വയനാടിൻെറ കാര്യത്തിലും സംഭവിച്ചു. കേരളത്തിനകത്ത് നിന്ന് മാത്രമല്ല വയനാടിന് നേരെ സഹായഹസ്തം നീണ്ടത്. തമിഴ്നാട്, കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെല്ലാം സംഭാവനകൾ എത്തി. ലഭിച്ച പണത്തിനും അപ്പുറത്ത്, ദുരന്തം നേരിടുന്നതിൽ കേരളം ഒറ്റക്കല്ല എന്ന മഹത്തായ മാനവികതയുടെ സന്ദേശമാണ് അത് നൽകിയത്.