കൊവിഡ് രണ്ടാംതരംഗത്തില്‍ കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം

ദില്ലി: കൊവിഡ് രണ്ടാംതരംഗത്തില്‍ കേരളത്തിലെ 6 ജില്ലകളിലെ സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം. രോഗവ്യാപനം  തീവ്രമായ കണ്ണൂരില്‍ കൊവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗവ്യാപനം മെയ് അവസാനം വരെ വെല്ലുവിളി ഉയര്‍ത്തുമെന്നും , 35വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ അവസാനവാരമോ, മെയ് ആദ്യം മുതലോ വാക്സീന്‍ നല്‍കിതുടങ്ങുമെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള  ദൗത്യസംഘത്തിലെ ഡോ. സുനീല ഗാര്‍ഗ് ദില്ലിയില്‍ പറഞ്ഞു.

കേരളത്തില്‍ എറണാകുളം, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, തിരുവന്തപുരം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രോഗബാധ തീവ്രമാണ്. കണ്ണൂരില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നു. തെരഞ്ഞെടുപ്പിന് ശേഷം രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വോട്ടിംഗ് ദിനത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്‍കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ വൃത്തങ്ങള്‍ വരച്ചിടണം, സാനിട്ടൈസര്‍, മാസ്ക് ഇതെല്ലാം ഉറപ്പ് വരുത്തണമെന്നും സംഘം മുന്നറിയിപ്പ് നല്‍കുന്നു.