അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ.

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചത്. 2022 ഫെബ്രുവരി ആറിനു സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കാലത്ത് നാലരപ്പവന്റെ മാല മോഷ്ടിയ്ക്കാനായിരുന്നു കൊലപാതകം.

പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ കോടതിയില്‍ പറഞ്ഞു. ഒരു സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധശിക്ഷ വിധിയ്ക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ സമയത്ത് 2022 ഫെബ്രുവരി 6നാണ് കൊലപ്പെടുത്തിയത്