സംസ്ഥാനത്ത് 67 ശതമാനം മഴക്കുറവ്

കേരളത്തിൽ കാലവർഷം ഒരാഴ്ച പിന്നിട്ടപ്പോൾ 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഈ കാലയളവിൽ 144.9 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. പെയ്തത് 47.5 മില്ലി മീറ്ററും. ജൂൺ 1 മുതൽ 8 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരമാണിത്.

മേയ് 24-ന് കാലവർഷം കേരളത്തിൽ തുടങ്ങി എങ്കിലും 24 മുതൽ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനൽ മഴയിൽ ആണ് ഉൾപ്പെടുക. കാലവർഷം കണക്കാക്കുന്നത് ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ്. എല്ലാ ജില്ലകളിലും മഴക്കുറവുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ് 87 ശതമാനം. രണ്ടോ മൂന്നോ ദിവസം കൂടി സംസ്ഥാനത്ത് ഈ കുറവ് തുടരുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജൻസിയായ മെറ്റ് ബീറ്റ് വെതർ വിലയിരുത്തുന്നത്. ജൂൺ രണ്ടാം വാരത്തിലും അവസാനവാരത്തിലും ശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ട്.

കേരളത്തിൽ ഇപ്പോഴും കാലവർഷ കാറ്റ് ദുർബലമാണ്. 10-ന് ശേഷം കാറ്റ് കൂടുതൽ അനുകൂലമാകുകയും മഴ തുടരുകയും ചെയ്യും. 13-ന് ശേഷം മഴ ശക്തമായേക്കും. കാലവർഷക്കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആണിത്. ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദവും 15-ഓടെ രൂപപ്പെട്ടേക്കും എന്നാണ് മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം.