കൊട്ടിയൂരിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെടുന്ന സമയമായതിനാൽ പുഴയിൽ ഇറങ്ങി കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി
കൊട്ടിയൂർ: കനത്ത മഴയിൽ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സുരക്ഷ ശക്തമാക്കി. കൊട്ടിയൂരിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെടുന്ന സമയമായതിനാൽ പുഴയിൽ ഇറങ്ങി കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
അഗ്നിരക്ഷാസേന കയർ കെട്ടി നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഭക്തരെ കുളിക്കാൻ അനുവദിക്കുക. കുളിക്കടവുകളിൽ പോലീസ്, അഗ്നിരക്ഷ സേന, സിവിൽ ഡിഫൻസ് അംഗങ്ങൾ, സ്കൂബ ടീം എന്നിവരെ സജ്ജമാക്കി.
ശക്തമായ മഴയും ബാവലിപ്പുഴയിലെ കുത്തൊഴുക്കും കണക്കിലെടുത്ത് ഭക്തർ ജാഗ്രത പാലിക്കണമെന്നാണ് അഗ്നിരക്ഷ സേന മുന്നറിയിപ്പ് നൽകുന്നത്. വലിയ തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. കണ്ണൂരിന് പുറത്തുള്ള ജില്ലകളിൽ നിന്നാണ് തീർഥാടകരിലേറെയും. കൂത്തുപറമ്പ് എസ്ടിഒയുടെ നേതൃത്വത്തിലുളള അഗ്നിരക്ഷ സേനയെയാണ് കൊട്ടിയൂരിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുളളത്. ഇളനീർവെപ്പ് ദിവസത്തെ തിരക്ക് കണക്കിലെടുത്ത് പേരാവൂർ അഗ്നിരക്ഷ യൂണിറ്റിലെ അംഗങ്ങളെ കൂടാതെ കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി യൂണിറ്റുകളിൽ നിന്നുള്ളവരെയും വിന്യസിക്കും.
കൊട്ടിയൂർ ബാവലിപ്പുഴയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.മൃതദേഹം ആരുടേത് എന്ന് വ്യക്തത വന്നിട്ടില്ല.കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നുമാണ് പേരാവൂർ ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി