സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയും ഭാര്യയും പിടിയില്‍
കിളികൊല്ലൂർ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയും രക്ഷപ്പെടാൻ സഹായിച്ച ഭാര്യയും പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം വയലില്‍ പുത്തൻവീട്ടില്‍ അജു മൻസൂർ (26), ഭാര്യ ബിൻഷ (26) എന്നിവരെയാണ് ബംഗളൂരു -സേലം റോഡില്‍ അതിർത്തിയോട് ചേർന്ന് തമിഴ്നാട് ധർമ്മപുരി തോപ്പൂരില്‍ നിന്ന് പിടികൂടിയത്.കേരള പൊലീസില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തോപ്പൂർ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇന്നലെ വൈകിട്ട് 3.30ന് കണ്ടെത്തിയത്. രക്ഷപ്പെട്ട ശേഷം ഇരുവരും പഴയ ഫോണും സിമ്മും ഉപേക്ഷിച്ച് പുതിയവയാണ് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ഇവരുമായി അടുത്തബന്ധമുള്ളവരുടെ ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൂടാതെ പ്രതികള്‍ പോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മനസിലാക്കിയിരുന്നു. ആദ്യം ഇരുവരും ബംഗളുരുവിലാണ് എത്തിയത്. ഇത് മനസിലാക്കി കിളികൊല്ലൂർ സ്റ്റേഷനിലെ സി.പി.ഒമാരായ സാജ്, അനുരാജ്, ബിനില്‍ എന്നിവർ ഉള്‍പ്പെട്ട സംഘം ബംഗളൂരുവില്‍ എത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇരുവരുടെയും ലൊക്കേഷൻ കണ്ടെത്തി. തമിഴ്നാട്ടിലേക്ക് കടക്കുന്നുവെന്ന് മനസിലാക്കി തമിഴ്നാട് പൊലീസിനും കർണാടക പൊലീസിനും വിവരം കൈമാറി പിടികൂടിയത്. കൊല്ലത്ത് നിന്ന് പോകുമ്ബോള്‍ അഞ്ഞൂറ് രൂപ മാത്രം ഉണ്ടായിരുന്ന പ്രതികള്‍ ബാംഗളൂരുവിലെത്തി ബിൻഷയുടെ കൈവശമുള്ള ഒരു ജോഡി കമ്മല്‍ 10,000 രൂപക്ക് വിറ്റാണ് യാത്രക്കുള്ള പൈസ തരപ്പെടുത്തിയത്.
സ്ഥിരമായി ലഹരിക്കുറ്റങ്ങളില് ഏർപ്പെടുന്നവരെ കരുതല്‍ തടങ്കലിലടയ്ക്കാനുള്ള പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കഴിഞ്ഞ 4ന് രാത്രിയാണ് അജുവിനെ പിടികൂടിയത്. കസ്റ്റഡിയിലിരിക്കെ 5ന് വൈകിട്ട് 4ന് വിവിധ ഫോമുകളില്‍ ഒപ്പിടീക്കുന്നതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷന് പുറത്ത് സ്കൂട്ടറുമായി കാത്തുനിന്ന ബിൻഷയോടൊപ്പം കടന്നുകളയുകയായിരുന്നു. തുടർന്ന് ഇരുവർക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എം.ഡി.എം.എ കേസില്‍ ബിൻഷയും നേരത്തെ പിടിയിലായിട്ടുണ്ട്. പ്രതികളെ ഇന്ന് കൊല്ലത്ത് എത്തിക്കും.
