Latestദേശീയം

സിനിമ ടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സിനിമ ടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ച് കര്‍ണാടക സര്‍ക്കാര്‍. മള്‍ട്ടിപ്ലക്‌സ് തിയേറ്ററിലടക്കം പരമാവധി ഈടാക്കാവുന്ന ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചു. നികുതികള്‍ ഉള്‍പ്പെടാതെയാണ് ഈ നിരക്ക്.

2025ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) ഭേദഗതി നിയമപ്രകാരമാണ് പുതിയ തീരുമാനം. സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഏത് ഭാഷയിലുള്ള സിനിമ ടിക്കറ്റിനും പുതിയ തീരുമാനം ബാധകമാണ്.

അതേസമയം 75-ഓ അതില്‍ താഴെ സീറ്റുകളുള്ളതോ ആയ പ്രീമിയം സൗകര്യങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌ക്രീന്‍ തീയേറ്ററുകള്‍ക്ക് നിയമം ബാധകമാവില്ല. 1964ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് 2014ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്.

നിലവില്‍ പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനമനുസരിച്ച്, ഒദ്യോഗിക ഗസറ്റില്‍ അന്തിമമായി പ്രസിദ്ധീകരിക്കുന്ന തീയതി മുതലായിരിക്കും സിനിമ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപ എന്ന നിയമം പ്രാബല്യത്തില്‍ വരിക. ക്രമാധീതമായി വര്‍ധിച്ചുവരുന്ന സിനിമ ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം