ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഡിജിപിക്കും എസ്പിക്കുമെതിരെ കേസെടുത്തു
ചണ്ഡിഗഡ്: ഹരിയാനയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ പുരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിജിപി ശത്രുജീത് സിങ് കപൂർ, റോഹ്തക് എസ്പി നരേന്ദ്ര ബിജാർനിയ എന്നിവർക്കെതിരെ കേസെടുത്തു. പുരൺ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അൻമീത് പി.കുമാർ നൽകിയ ആത്മഹത്യാ പ്രേരണ പരാതിയിലാണ് കേസ്.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമവും ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പുരൺ കുമാർ ചണ്ഡിഗഡിലെ വസതിയിൽ സ്വയം വെടിവച്ച് ജീവനൊടുക്കിയത്. ഒൻപതു പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസിനു ലഭിച്ചിരുന്നു. ഡിജിപി ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരുടെ പേര് കുറിപ്പിൽ ഉണ്ടെന്നാണു വിവരം.
ജാതിയുടെ പേരിൽ തന്റെ ഭർത്താവിനെ അധിക്ഷേപിച്ചെന്നും മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ഭാര്യ അൻമീത് ആരോപിച്ചിരുന്നു. 2001 ബാച്ച് ഓഫിസറായ പുരൺ കുമാർ, അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സെപ്റ്റംബർ 29-നാണ് റോഹ്തക്കിലെ സുനാരിയയിലുള്ള പൊലീസ് ട്രെയിനിങ് സെന്ററിൽ നിയമിതനായത്.
