കാബൂളിൽ വീണ്ടും എംബസി തുറക്കും; അഫ്ഗാൻ-ഇന്ത്യ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു
ന്യൂഡൽഹി: അഫ്ഗാനിസ്താനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ. കാബൂളില്‍ വീണ്ടും ഇന്ത്യൻ എംബസി തുറക്കും. ഇന്ത്യ-അഫ്ഗാന് വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ ചെറുക്കുമെന്ന് അഫ്ഗാന് വിദേശകാര്യ മന്ത്രി പറഞ്ഞു.
അഫ്ഗാനിസ്താനിലെ താലിബാന് വിദേശകാര്യ മന്ത്രി ആമിര്‍ ഖാന് മുത്താക്കിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിലവില്‍ കാബൂളിലുള്ള വിദേശ മന്ത്രാലയ ഓഫീസ് എംബസിയായി ഉയര്‍ത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് പ്രഖ്യാപിച്ചു. അഫ്ഗാനിസ്താനുള്ള സഹായം വര്‍ധിപ്പിക്കുമെന്നും,20 ആംബുലന്‍സുകള്‍, ഭക്ഷ്യ സഹായം, എംആര്‍ഐ, സിടി സ്കാന്‍ മെഷീനുകള്‍ തുടങ്ങിയവ നല്‍കുമെന്നും
അഫ്ഗാനികള്‍ക്ക് ഉള്ള വിസകള്‍, വിമാന കണക്റ്റിവിറ്റി എന്നിവ വര്‍ധിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു.
അഫ്ഗാനിസ്താന്റെ പരമാധികാരത്തിനും, പ്രദേശിക സമഗ്രതയ്ക്കും, സ്വാതന്ത്ര്യത്തിനും പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാന് എപ്പോഴും ഇന്ത്യയുമായി നല്ല ബന്ധങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റാരെയും ഭീഷണിപ്പെടുത്താന്‍ അഫ്ഗാന് മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും ആമിര്‍ ഖാന് മുത്താക്കി പറഞ്ഞു.
മുത്താക്കിയുടെ ഇന്ത്യ സന്ദര്‍ശനം തുടരുന്നതിനിടെ പാകിസ്താന് കാബൂളില്‍ വ്യോമാക്രമണം നടത്തി. സര്‍ക്കാര്‍ ഓഫീസുകളും, ജനവാസ മേഖലകളും കേന്ദ്രീകരിച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ പാക് നഗരങ്ങളിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു.
