Latestലോകംവാര്‍ത്തകള്‍

മഡഗാസ്‌കറില്‍ യുവജന പ്രക്ഷോഭം; പ്രസിഡന്റ് ആന്‍ഡ്രി രാജോലീന രാജ്യം വിട്ടു

അന്റനാനരിവോ: യുവജന പ്രക്ഷോഭത്തിനെ തുടര്‍ന്ന് മഡഗാസ്‌കറില്‍ സൈനിക അട്ടിമറി. പ്രസിഡന്റ് ആന്‍ഡ്രി രാജോലീന രാജ്യം വിട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അന്റനാനരിവോയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ മൂന്നാഴ്ചയായി നടന്നുവന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സൈനിക അട്ടിമറിയും പ്രസിഡന്റിന്റെ പലായനവും ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ സെനികര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംപ്രേക്ഷണകേന്ദ്രം പിടിച്ചെടുത്തു. ഇതോടെ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പ്രസിഡന്റ് ആന്‍ഡ്രി രാജോലീനയുടെ ശ്രമം പരാജയപ്പെട്ടു.

രാജ്യത്ത് തുടരുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് സൈനിക വിമാനത്തില്‍ കയറി രാജോലീന ഞായറാഴ്ച രാജ്യത്ത് നിന്ന് ‘ഓടി രക്ഷപ്പെട്ടു’ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ രജോലിന എവിടെയാണുള്ളത് എന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. ‘നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടന്നു’ എന്ന് അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.

2009-ല്‍ രാജോലീനയെ അധികാരത്തിലെത്താന്‍ സഹായിച്ച സൈന്യത്തിലെ ഒരുവിഭാഗമാണ് ഇത്തവണ അദ്ദേഹത്തെ അട്ടിമറിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കാപ്‌സാറ്റ് ( CAPSAT) എന്ന സൈനിക വിഭാഗം എല്ലാ സായുധ സേനയുടെയും നിയന്ത്രണം ഏറ്റെടുത്തതായി അറിയിച്ചു. അട്ടിമറി തടയാന്‍ ശ്രമിച്ച സര്‍ക്കാരിനെ അനുകൂലിക്കുന്ന സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് സൈനിക അട്ടിമറി നടന്നുവെന്ന വാര്‍ത്തകള്‍ കാപ്‌സാറ്റ് കമാന്‍ഡറായ കേണല്‍ മൈക്കിള്‍ റാന്‍ഡ്രിയാനിറിന നിഷേധിച്ചു. ജനങ്ങളുടെ ആഹ്വാനത്തിന് സൈന്യം മറുപടി നല്‍കുകയാണ് ഉണ്ടായതെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

ഫ്രാന്‍സിന്റെ മുന്‍ കോളനിയായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ രാജ്യമായ മഡഗാസ്‌കര്‍. പ്രസിഡന്റ് രജോലിനയെ രാജ്യം വിടാന്‍ സഹായിച്ചു എന്ന ആരോപണങ്ങള്‍ ഫ്രാന്‍സിനെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് ഫ്രാന്‍സ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ജല, വൈദ്യുതി ക്ഷാമത്തില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 25-നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ‘ജെന്‍ സി മഡഗാസ്‌കര്‍’ എന്ന പേരില്‍ ജെന്‍ സി പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്. ഈ പ്രകടനങ്ങള്‍ പിന്നീട് അഴിമതിക്കും അസമത്വത്തിനും എതിരായ രാജ്യവ്യാപക പ്രക്ഷോഭമായി വളര്‍ന്നു. 20 വയസ്സില്‍ താഴെ ശരാശരി പ്രായമുള്ള മഡഗാസ്‌കറില്‍ ഏകദേശം മൂന്നുകോടി ജനങ്ങളുണ്ട്, ഇതില്‍ മുക്കാല്‍ ഭാഗവും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. രാജ്യത്തെ ഈ അസമത്വം ജനങ്ങളിലുണ്ടാക്കിയ അതൃപ്തിയാണ് ഭരണകൂട വിരുദ്ധ കലാപമായി മാറിയത്.