Latestദേശീയം

ധാക്കയില്‍ രണ്ട് ഫാക്ടറികളില്‍ തീപിടുത്തം; 16 മരണം

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഒരു കെമിക്കല്‍ ഫാക്ടറിയിലും ടെക്സ്റ്റൈല്‍ ഫാക്ടറിയിലും തീപിടിച്ച്‌ വൻ ദുരന്തം.തീപിടുത്തത്തില്‍ 16 പേർ കൊല്ലപ്പെട്ടു. കെമിക്കല്‍ ഫാക്‌ടറിയുടെ ഗോഡൗണില്‍ നിന്നുയർന്ന തീ ടെക്സ്റ്റൈല്‍ ഫാക്ടറിയിലേക്ക് വ്യാപിച്ചതാണ് ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയത്. ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നവരാണ് തീപിടിത്തത്തില്‍ മരിച്ചതെന്ന് ധാക്ക ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ താജുല്‍ ഇസ്ലാം ചൗധരി പറഞ്ഞു.

കാണാതായ പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍ ദുരന്തമുഖത്ത് കാത്തിരിക്കുകയാണ്. കെമിക്കല്‍ ഫാക്ടറിയിലും ജീവനക്കാർ മരിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് ഇതുവരെ ഇവിടേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. തിപിടിക്കുന്നതിന് തൊട്ടുമുൻപ് ഇവിടെ വലിയ സ്ഫോടനം കേട്ടെന്നും വിവരമുണ്ട്.

അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കപ്പെടുന്ന ബംഗ്ലാദേശില്‍ ഇത്തരം അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞ വർഷം മാത്രം 26,500-ലധികം തീപിടുത്തങ്ങള്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021-ല്‍ ഒരു ഭക്ഷ്യ സംസ്കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 52 പേർ കൊല്ലപ്പെട്ടിരുന്നു. 2012 ല്‍ ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള വസ്ത്ര ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 111 പേരാണ് കൊല്ലപ്പെട്ടത്. അന്ന് 200 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു ബംഗ്ലാദേശ് കണ്ട ഏറ്റവും വലിയ തീപിടുത്ത ദുരന്തം