Latestദേശീയംവാര്‍ത്തകള്‍

ബിഹാർ തിരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് പ്രശാന്ത് കിഷോര്‍

പട്‌ന: നവംബറില്‍ നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. തന്റെ പാര്‍ട്ടിയുടെ വലിയ നന്മയ്ക്കായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍, അത് തന്റെ ജന്മനാടായ കര്‍ഗഹാറില്‍ നിന്നോ അല്ലെങ്കില്‍ ആര്‍ജെഡിയുടെ ശക്തികേന്ദ്രമായ രഘോപുരില്‍ നിന്നോ ആയിരിക്കുമെന്ന് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു. ജന്‍ സുരാജ് പാര്‍ട്ടിയുടെ ആദ്യ പട്ടികയില്‍, കര്‍ഗഹാറില്‍ നിന്ന് രിതേഷ് രഞ്ജനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. രഘോപുര്‍ നിയമസഭാ സീറ്റില്‍ ചഞ്ചല്‍ സിംഗിനെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ രാത്രിയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രഘോപുര്‍, തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന ആര്‍ജെഡിയുടെ ശക്തികേന്ദ്രമാണ്, അവിടെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കിഷോറിന് കടുത്ത പോരാട്ടം നേരിടേണ്ടി വരുമായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രശാന്ത് കിഷോറിനെ ഒരു മണ്ഡലത്തില്‍ തളച്ചിടുകയും പാര്‍ട്ടിയുടെ പ്രചാരണത്തെ ബാധിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് മാറിനില്‍ക്കുന്നതെന്നും ജന്‍ സുരാജ് പാര്‍ട്ടി വ്യക്തമാക്കി.

‘ഞാന്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മത്സരിക്കേണ്ടെന്നും ജന്‍ സൂരജ് തീരുമാനിച്ചു’ പ്രശാന്ത് കിഷോര്‍ പിടിഐയോട് പറഞ്ഞു. 150 സീറ്റില്‍ കുറഞ്ഞതെന്തും പാര്‍ട്ടി പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് പരാജയം ഉറപ്പാണെന്നും കിഷോര്‍ പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു 25 സീറ്റുകള്‍ പോലും നേടാന്‍ പാടുപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്‍ഡിഎ തീര്‍ച്ചയായും പുറത്തേക്കുള്ള വഴിയിലാണ്, നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തിരിച്ചുവരില്ല’ ജന്‍ സുരാജ് അധ്യക്ഷന്‍ പറഞ്ഞു.