മതപരിവർത്തന നിരോധന നിയമം; യുപിയിലെ കേസുകൾ റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കി സുപ്രീംകോടതി. ക്രിമിനൽ നിയമങ്ങൾ നിഷ്കളങ്കരെ ഉപദ്രവിക്കാനുള്ള ആയുധങ്ങളാക്കരുതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ.ബി പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഉത്തർപ്രദേശിൽ 2021-ൽ നടപ്പാക്കിയ നിയമവിരുദ്ധ മതപരിവർത്തനം തടയൽ നിയമപ്രകാരമുള്ള കേസുകളാണ് റദ്ദാക്കിയത്. ഹിഗിൻബോട്ടം കാർഷിക, സാങ്കേതിക, ശാസ്ത്ര സർവകലാശാലയിലെ വൈസ് ചാൻസലർ രാജേന്ദ്ര ബിഹാരി ലാൽ ഉൾപ്പെടെ ഒട്ടേറെ ആളുകളുടെപേരിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. നടപടിക്രമങ്ങളിലെ പിഴവുകളും തെളിവുകളുടെ അഭാവവും കാരണം ദുർബലപ്പെട്ട കേസുകളാണിതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ നടപടികൾ തുടരുന്നത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതുപോലെയാകുമെന്ന് കോടതി പറഞ്ഞു.
2021 ഡിസംബറിനും 2023 ജനുവരിക്കുമിടയിലാണ് ഇന്ത്യൻ ശിക്ഷാ നിയമവും മതപരിവർത്തനം തടയൽ നിയമവും പ്രകാരം ആറ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. പെസഹാവ്യാഴ ദിനത്തിൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ 90 ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തെന്നുകാട്ടി വിശ്വഹിന്ദു പരിഷത്ത് നേതാവ് 2022 ഏപ്രിലിൽ നൽകിയതാണ് ഒരു കേസ്. പണം നൽകാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതംമാറ്റം നടത്തിയതെന്നും വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ഹിമാൻഷു ദീക്ഷിത്തിന്റെ പരാതിയിൽ ആരോപിച്ചു.
എന്നാൽ, സംഭവം നടന്നെന്നാരോപിക്കുന്ന 2022 ഏപ്രിൽ 14-ന് മതപരിവർത്തനം ചെയ്യപ്പെട്ടെന്ന് പറയുന്ന ആരുംതന്നെ അവിടെയുണ്ടായിരുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അവർ നിയമവിരുദ്ധ മതപരിവർത്തനത്തിന് വിധേയരായിട്ടുമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
