രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു
രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു.ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന ഭർത്താവിന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അമീൻപേർ കെ.എസ്.ആർ. നഗറിലാണ് സംഭവം.കൊഹിറിലെ ജില്ലാ സഹകരണ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന 37-കാരിയായ കൃഷ്ണവേണിയാണ് കൊല്ലപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ഭർത്താവ് ബ്രഹ്മയ്യയാണ് പ്രതി. സംഭവം നടന്നതിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലിസ് ഊർജിതമായി തിരച്ചില്‍ ആരംഭിച്ചു.
കൃഷ്ണവേണിയും ബ്രഹ്മയ്യയും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നു. ഇതിന് കാരണം പരസ്പരമുള്ള രഹസ്യബന്ധ സംശയങ്ങളായിരുന്നു. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ഭാര്യയും, ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് ഭർത്താവും സംശയിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ നടന്ന സാധാരണ തർക്കം പെട്ടെന്ന് രൂക്ഷമാവുകയായിരുന്നു.
വാക്കേറ്റത്തിനിടെ ബ്രഹ്മയ്യ വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് കൃഷ്ണവേണിയുടെ തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൃഷ്ണവേണിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് ശേഷം ഭർത്താവ് ബ്രഹ്മയ്യ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർക്ക് ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയായ മകളും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമുണ്ട്. ഈ കുട്ടികളാണ് സംഭവത്തിന് ദൃക്സാക്ഷികളായത്.
