പാലാണെന്ന് കരുതി കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് 13 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍
യുകെ: പാലാണെന്ന് കരുതി കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് യുകെയിലെ ബർമിംഗ്ഹാമില്‍ 13 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍.ഗുരുതരമായി ആന്തരിക പൊള്ളലേറ്റതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ച കുഞ്ഞിന്റെ ശബ്ദവും നഷ്ടമായതായാണ് റിപ്പോർട്ട്.
ഹൈഗേറ്റില്‍ നിന്നുള്ള സാം അൻവർ അല്‍ഷാമേരി എന്ന കുഞ്ഞിനാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഡ്രെയിൻ ക്ലീനർ ഉള്ളിലായതിനെ തുടർന്ന് സാമിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും വായിലും ശ്വാസനാളത്തിലും സ്ഥിരമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തു. ‘ദി സണ്‍’ എന്ന പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.തറയില്‍ വെച്ചിരുന്ന വെളുത്ത കുപ്പിയിലെ ദ്രാവകം പാലാണെന്ന് തെറ്റിദ്ധരിച്ച കുഞ്ഞ് എടുത്ത് കുടിക്കുകയായിരുന്നു. അത് ഡ്രെയിൻ ക്ലീനറായിരുന്നു. “എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ അറിയുമ്ബോഴേക്കും അവന് ഗുരുതരമായി പൊള്ളലേറ്റിരുന്നു,” പിതാവ് പറഞ്ഞു.
ഡ്രെയിൻ ക്ലീനർ ഉള്ളില്‍ ചെന്ന ഉടൻ കുട്ടിയുടെ ചുണ്ടുകള്‍, വായ, നാവ്, ശ്വാസനാളം എന്നിവിടങ്ങളില്‍ ഗുരുതരമായ പൊള്ളലേറ്റു. ജീവന് ഭീഷണിയാകുന്ന തരത്തില്‍ ആന്തരികാവയവങ്ങളെയും പൊള്ളല്‍ ബാധിച്ചു. നിലവില്‍ കുട്ടിക്ക് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
