സ്ട്രീറ്റ് ഫുഡ് കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി, പനി; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം
ഇസ്താംബുള്‍: തുർക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.ഇസ്താംബൂളിലെ ഒർട്ടകോയ് ജില്ലയിലെ ബോസ്ഫറസിലെ പ്രശസ്തമായ തെരുവ് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് തുർക്കി-ജർമ്മൻ സ്ത്രീയും ഭർത്താവും അവരുടെ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലായി മരിച്ചത്.
അവധിക്കാലം ആഘോഷിക്കാൻ ജർമ്മനിയില്‍ നിന്ന് എത്തിയതായിരുന്നു കുടുംബം. ബുധനാഴ്ച നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറ് വയസ്സുള്ള കാദിറും മൂന്ന് വയസ്സുള്ള മസാലും വ്യാഴാഴ്ച മരിച്ചു. അമ്മ സിഗ്ഡെം ബോസെക് അടുത്ത ദിവസം മരിച്ചു. പിതാവ് സെർവെറ്റ് ബോസെക്കും തിങ്കളാഴ്ച മരിച്ചു.
സിഎൻഎൻ ടർക്കിന്റെ റിപ്പോർട്ട് പ്രകാരം, നവംബർ 9 ന് അവധിക്കാലം ആഘോഷിക്കാൻ ബോസെക് കുടുംബം ജർമ്മനിയിലെ ഹാംബർഗില്‍ നിന്ന് ഇസ്താംബൂളിലെത്തി. യാത്രയ്ക്കിടെ, തെരുവിലെ സ്റ്റാളില്‍നിന്ന് അവർ ചോറിനൊപ്പം കക്കയും, ടോപ്പിംഗുകള്‍ നിറച്ച വേവിച്ച ഉരുളക്കിഴങ്ങ്, ഗ്രില്‍ ചെയ്ത ആട്ടിൻ കുടല്‍ വിഭവമായ “കൊക്കോറെക്”എന്നിവയുള്‍പ്പെടെ വിവിധതരം ഭക്ഷണങ്ങള്‍ കഴിച്ചതായി റിപ്പോർട്ടുണ്ട്.
താമസിയാതെ, രണ്ട് കുട്ടികള്‍ക്കും ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടാൻ തുടങ്ങി. മാതാപിതാക്കള്‍ക്കും സമാനമായ ലക്ഷണങ്ങള്‍ കണ്ടു. നവംബർ 12 ന് കുടുംബം ആശുപത്രി സന്ദർശിച്ചെങ്കിലും അതേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്തുവെന്ന് ഹുറിയറ്റ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കടുത്ത പനിയും ഛർദ്ദിയും മൂലം അമ്മയെയും കുട്ടികളെയും തിരികെ കൊണ്ടുവന്നെങ്കിലും നവംബർ 13 ന് അവർ മരിച്ചു. അതേസമയം, ബോസെക് കുടുംബം അവർ താമസിക്കുന്ന ഹോട്ടലില്‍ മൂട്ടകളെ തുരത്താൻ കീടനാശിനികള്‍ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടുകള്‍ വന്നു.
