ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; വെന്‍റിലേറ്റര്‍ മാറ്റി
വർക്കലയില്‍ കേരള എക്സ്പ്രസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശിനി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ് ശ്രീക്കുട്ടി. ഓക്‌സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്.
വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ 2ന് കേരള എക്സ്പ്രസില്‍ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതി ചവിട്ടി വീഴ്ത്താന്‍ കാരണം. ശ്രീക്കുട്ടിക്കൊപ്പം അര്‍ച്ചന എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അര്‍ച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ എന്നയാളാണ് പ്രതിയെ കീഴ്‌പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്.
