Latestദേശീയം

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകള്‍ ചരിഞ്ഞു, 5 കോച്ചുകള്‍ പാളം തെറ്റി

അസമിലെ നാഗോണ്‍ ജില്ലയില്‍ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതർ സ്ഥിരീകരിച്ചു.

ഡിസംബർ 20-ന് പുലർച്ചെ 2:17-ഓടെയാണ് സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയില്‍വേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. 20507 ഡിഎൻ സൈറംഗ് – ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസാണ് അപകടത്തില്‍ പെട്ടത്. ട്രാക്കില്‍ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല.

ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. അപകടം നടന്ന പ്രദേശം ആനകള്‍ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി അടയാളപ്പെടുത്തിയ സ്ഥലമല്ലെന്ന് റെയില്‍വേ അധികൃതർ വ്യക്തമാക്കി.പാളം തെറ്റിയ കോച്ചുകള്‍ വേർപെടുത്തിയ ശേഷം പുലർച്ചെ 6:11-ഓടെ ട്രെയിൻ ഗുവാഹത്തിയിലേക്ക് തിരിച്ചു. ഗുവാഹത്തിയില്‍ എത്തിയ ശേഷം എല്ലാ യാത്രക്കാരെയും ഉള്‍ക്കൊള്ളാൻ ആവശ്യമായ അധിക കോച്ചുകള്‍ ഘടിപ്പിച്ച്‌ ട്രെയിൻ ന്യൂഡല്‍ഹിയിലേക്ക് യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ പാതയിലൂടെ കടന്നുപോകേണ്ട മറ്റ് ട്രെയിനുകള്‍ ‘അപ് ലൈൻ’ വഴി തിരിച്ചുവിട്ടു.