കണ്ണൂര്‍ എടയന്നൂരിലെ വാഹനാപകടം: മരണം മൂന്നായി ,ഋഗ്വേദും മരണത്തിന് കീഴടങ്ങി
മട്ടന്നൂർ എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരണത്തിന് കീഴടങ്ങി.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാർഡനില്‍ നിവേദ (46), അനുജൻ സാത്വിക് (9) എന്നിവർ ചികിത്സയിലിരിക്കെ ഇന്നലെ മരണമടഞ്ഞിരുന്നു.
ഇന്നലെ രാത്രി 9.45ഓടെ ചാല മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഗ്വേദിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്ന നിവേദയും മക്കളും സഞ്ചരിച്ച സ്കൂട്ടറില്‍ എതിർദിശയില്‍ നിന്നെത്തിയ കാർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു.മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2.30ഓടെ മട്ടന്നൂർ പൊറോറ നിദ്രാലയത്തില്‍ മൂവരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കും.
