പശ്ചിമ ബംഗാളില്‍ നിപ ആശങ്ക; രണ്ട് നഴ്സുമാരുടെ നില അതീവ ഗുരുതരം, ഒരാള്‍ കോമയില്‍
പശ്ചിമ ബംഗാളില്‍ രണ്ട് നഴ്സുമാരെ നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നിപ സ്ഥിരീകരിച്ച നഴ്സിനെ പരിചരിച്ചവർക്കാണ് ഈ രോഗലക്ഷണങ്ങള്‍ പ്രകടമായത്.രോഗബാധിതരായ നഴ്സുമാരുമായി സമ്പർക്കത്തിലായ 120-ഓളം പേർ, അതായത് ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, കുടുംബാംഗങ്ങള്‍ എന്നിവരെ ഐസൊലേഷനിലേക്ക് മാറ്റി.
ഇരുവരെയും ബെലിയാഗട്ട ഇൻഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാള്‍ വെന്റിലേറ്ററിലെ കോമയിലാണ്, മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംസ്ഥാന ആരോഗ്യവിഭാഗം സജ്ജമാണെന്നും, പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണെന്നും സ്രവൂപ് നിഗം വ്യക്തമാക്കി. സർക്കാർ നിർദേശിച്ച പ്രോട്ടോക്കോള്‍ പ്രകാരം ആശുപത്രികള്‍ പ്രവർത്തിക്കുന്നുവെന്നും, രോഗ നിയന്ത്രണത്തിന് അതീവ ജാഗ്രത പാലിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് 24 പർഗാനാസ് ജില്ലയില്‍ നിന്നുള്ള രണ്ട് നഴ്സുമാർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇരുവർക്കും എവിടെനിന്നാണ് വൈറസ് ബാധിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇരുവരും ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ മരിച്ചിരുന്നു. ഇയാള്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇവിടെനിന്നായിരിക്കാം രോഗം പിടിപ്പെട്ടതെന്നും കരുതുന്നുണ്ട്.
രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാന-കേന്ദ്ര ആരോഗ്യവകുപ്പുകള്‍ കടുത്ത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും ഇറക്കിവെച്ചിട്ടുണ്ട്. രോഗികളുമായി സമ്പർക്കത്തിലുള്ളവരെ തിരിച്ചറിയാനുള്ള നടപടികളും സ്വീകരിച്ചിരിക്കുന്നു.
