Latestദേശീയം

ഐഐടി കാണ്‍പൂരില്‍ വീണ്ടും ആത്മഹത്യ; പിഎച്ച്‌ഡി വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്ന് ചാടി മരിച്ചു

ഐ.ഐ.ടി കാണ്‍പൂരില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.25 വയസ്സുകാരനായ പിഎച്ച്‌ഡി വിദ്യാര്‍ത്ഥി കാമ്പസിലെ താമസസ്ഥലത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. കഴിഞ്ഞ 23 ദിവസത്തിനിടെ ഐ.ഐ.ടി കാണ്‍പൂരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

രാജസ്ഥാനിലെ ചുരു സ്വദേശിയായ രവിസ്വരൂപം ഈശ്വര(25)മാണ് ജീവനൊടുക്കിയത്. ഐഐടി കാന്‍പുറിലെ എര്‍ത്ത് സയന്‍സ് വിദ്യാര്‍ഥിയായിരുന്ന രവി ഇന്നലെ ഉച്ചയോടെ കോളജ് ക്യാംപസ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. 2023 ജൂലൈയിലാണ് രവി പിഎച്ച്‌ഡിക്ക് ഐഐടി കാന്‍പുരില്‍ എത്തിയത്. മാനസിക സമ്മര്‍ദത്തിന് രവി ചികില്‍സയിലായിരുന്നു.

ഉത്കണ്ഠയ്ക്കും വിഷാദത്തിനും ചികില്‍സയിലായിരുന്ന രവിക്ക് രണ്ട് വര്‍ഷം മുന്‍പ് സ്‌കിസോഫ്രീനിയ സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യയും മകളുമാണ് രവിക്കുള്ളത്. മാനസിക സമ്മര്‍ദം താങ്ങാനാവാത്തതിനെ തുടര്‍ന്ന് രവി തിങ്കളാഴ്ചയും ഡോക്ടറെ കണ്ടിരുന്നു. ഇന്നലെ വൈകുന്നേരം കൗണ്‍സിലറുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് രവി ജീവനൊടുക്കിയത്. ആറാം നിലയില്‍ നിന്നും ചാടിയ രവിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

കുറച്ച്‌ ദിവസങ്ങളായി രവി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രവിയുടെ മരണത്തില്‍ കാന്‍പുര്‍ ഐഐടി അനുശോചനം രേഖപ്പെടുത്തി