Latestകേരളം

ഗുരുവായൂര്‍-തിരുനാവായ റെയില്‍പാതയും യാഥാര്‍ഥ്യത്തിലേക്ക്, ഗുരുവായൂര്‍ സ്റ്റേഷൻ വലിയ ടെര്‍മിനലാകും

തി രുവനന്തപുരം: അങ്കമാലി-എരുമേലി ശബരിപാത, ഗുരുവായൂർ-തിരുനാവായ റെയില്‍പാത പദ്ധതികള്‍ മരപ്പിച്ച തീരുമാനം പിൻവലിച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രാലയം.2019 ഡിസംബറിലാണ് പദ്ധതി മരവിപ്പിക്കാൻ റയില്‍വെ മന്ത്രാലയം തീരുമാനിച്ചത്. പദ്ധതികളുടെ ചെലവുകള്‍ വൻതോതില്‍ കൂടിയതും, സംസ്ഥാന സർക്കാർ പകുതിച്ചെലവു വഹിക്കാൻ തയ്യാറല്ലാത്തതുമായിരുന്നു ശബരി പാത ഉപേക്ഷിക്കാൻ കാരണമായത്. സർവേ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സഹായിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗുരുവായൂർ-തിരുനാവായ പദ്ധതിയും റദ്ദാക്കിയിരുന്നു. ഇപ്പോഴിതാ, ഇരു പദ്ധതികള്‍ക്കും വീണ്ടും ജീവൻ വെക്കുകയാണ്.

35 കിലോമീറ്റർ മാത്രം ദൂരമുള്ള ഗുരുവായൂർ-തിരുനാവായ പാത, മലബാറിലേക്കുള്ള ദൂരം കുറഞ്ഞ പ്രോജക്റ്റാണ്. 1995-ല്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി ഗുരുവായൂർ-തിരുനാവായ പാതയുടെ തറക്കല്ലിട്ടിരുന്നു. ആദ്യം കുറ്റിപ്പുറം വഴി പാതയിലേക്കുള്ള അലൈൻമെന്റ് പരിഗണിച്ചെങ്കിലും, പിന്നീട് തിരുനാവായ വഴി അന്തിമരൂപം അനുവദിച്ചു. കേന്ദ്ര ബജറ്റില്‍ പണം വകയിരുത്തിയെങ്കിലും, സംസ്ഥാന സർക്കാരിന്റെ ലാൻഡ് അക്വിസിഷൻ സഹായം കുറവായതിനാല്‍ 2015-ല്‍ ലാൻഡ് ഓഫിസുകള്‍ പൂട്ടി. 2023-ല്‍ ദൃശ്യ ഗുരുവായൂർ പ്രവർത്തകർ ഭീമഹർജി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമർപ്പിക്കുകയും, 2024-ല്‍ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ സർവേ നടത്തി.

ശബരിപാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3810 കോടി രൂപയാണ്. ത്രികക്ഷി കരാർ ഒപ്പിട്ടെങ്കിലും, കേരളം ഇതിനു യോജിച്ചതല്ല. സംസ്ഥാന വിഹിതമായി 1905 കോടി രൂപ നല്‍കേണ്ടതായിരിക്കും, പക്ഷേ സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിന് ഔദ്യോഗിക കത്ത് നല്‍കിയിട്ടില്ല. പ്രധാന പ്രശ്നമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, ഇപ്പോള്‍ റെയില്‍വേ നിലപാട് മാറിയതോടെ നീങ്ങും.

ഗുരുവായൂർ-തിരുനാവായ പാത നീട്ടിയാല്‍ ഷോർണൂർ-തൃശൂർ സെക്ഷനിലെ തിരക്ക് കുറയും. ഇപ്പോഴുള്ള പാതയില്‍ ഏറ്റവും വേഗം 80 കിലോമീറ്റർ മാത്രമാണ്, പ്ലാറ്റ്ഫോം പരിമിതികള്‍ മൂലം ട്രെയിനുകള്‍ കുറവാണ്. പുതിയ പാത ഒരുക്കിയാല്‍, ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലായി മാറുകയും, തീർഥാടകർക്കും വ്യാപകമായി പ്രയോജനം ലഭിക്കുമെന്നതാണ് ലക്ഷ്യം.