സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി
മുംബൈ: സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് സംഭവം.ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് സ്വന്തം അച്ഛനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റില്‍ ‘പ്രാണികള്‍ ഇഴയുന്നതുപോലെ’ തോന്നുന്നുവെന്ന് പെണ്‍കുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയില്‍ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആല്‍ബ്ലെസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
പെണ്‍കുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതും കാര്യങ്ങള്‍ വെളിപ്പെടുത്താനുള്ള ഭയവും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിനെ കുഴപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയും പരാതി നല്‍കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കൗണ്‍സിലിംഗിലൂടെ പെണ്‍കുട്ടി മനസ്സ് തുറന്നു. പെണ്‍കുട്ടി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെയും പതിനേഴുകാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
യഥാർത്ഥ പ്രതിയെ കണ്ടെത്താനായി പിതാവ് ഉള്‍പ്പെടെ 17 സംശയിതരുടെ ഡിഎൻഎ സാമ്പിളുകള്‍ പോലീസ് ശേഖരിച്ചു. ജനുവരി 27-ന് പുറത്തുവന്ന ലാബ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുമായി പിതാവിന്റെ സാമ്പിള്‍ മാത്രമാണ് കൃത്യമായി ഒത്തുപോയത്. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
