ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരി വീണ്ടും ഒളിച്ചോടിയെന്ന് പരാതി; ഇത്തവണ മുൻ ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവിനൊപ്പം
അലിഗഢ്: മകളുടെ വിവാഹത്തിന് 12 ദിവസം മുമ്പ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയ 43 കാരിയായ അനിത ദേവി വീണ്ടും ഒളിച്ചോടിയെന്ന് പരാതി.കഴിഞ്ഞ 10 മാസത്തോളമായി അനിതാ ദേവിയും രാഹുലും ബിഹാറിലെ സീതാമാർച്ചി ജില്ലയിലെ ഉസ്‌റൈന് ഗ്രാമത്തിലാണ് താമസിക്കുന്നത്. ഇതിനിടെ അനിത തന്റെ മുൻ ഭർത്താവായ ജിതേന്ദ്ര കുമാറിന്റെ സഹോദരീ ഭർത്താവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവരും ഒളിച്ചോടിയെന്നുമാണ് രാഹുലിന്റെ പരാതിയില്‍ പറയുന്നതെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.
രണ്ട് ലക്ഷം രൂപയും ആഭരണങ്ങളുമായാണ് അനിത പോയതെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. അനിതക്കെതിരെ രാഹുല്‍ അലിഗഢ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം നടന്നത് ബിഹാറിലായതിനാല്‍ അവിടെ പരാതി നല്‍കാനാണ് അലിഗഢ് പൊലീസ് നിർദേശിച്ചിരിക്കുന്നത്.
അനിത ദേവിയുടെ ഒളിച്ചോട്ടം നേരത്തെ തന്നെ വലിയ രീതിയിലുള്ള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അലിഗഢിലെ നഗ്ല മച്ചാരിയ ഗ്രാമവാസിയായ ജിതേന്ദ്ര കുമാർ തന്റെ മകള്‍ ശിവാനിയുടെ വിവാഹം രാഹുലുമായി നിശ്ചയിച്ചിരുന്നു. 2025 ഏപ്രില്‍ 16-നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ക്ഷണക്കത്തുകള്‍ വിതരണം ചെയ്തതടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. വിവാഹത്തിന് വെറും ഒമ്പത് ദിവസം ബാക്കിനില്‍ക്കെ ശിവാനിയുടെ അമ്മ അനിത ദേവി, മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍ അനിത രാഹുലിനൊപ്പം ജീവിക്കാൻ താല്‍പ്പര്യം പ്രകടിപ്പിക്കുകയും അധികൃതർ അതിന് അനുമതി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ പലതവണ പ്രാദേശിക പഞ്ചായത്തുകള്‍ ചേർന്നെങ്കിലും ഇരുവരും പിരിയാൻ തയ്യാറായില്ല. അനിത രാഹുലിനെ ഉപേക്ഷിച്ച് തന്റെ മുൻ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം പോയതോടെ കേസ് അപ്രതീക്ഷിതമായ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.
