പൊതു- സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യുക;മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു സർക്കാർ, പൊതു- സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ ദുരുപയോഗം ചെയ്യാതിരിക്കുക, പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ നിരോധിക്കുക തുടങ്ങിയവ കർശനമായി പാലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
പൗരന്മാരുടെ സ്വകാര്യത മാനിക്കപ്പെടണം. വീടുകള്‍ക്ക് മുന്നില്‍ പ്രകടനങ്ങളോ പിക്കറ്റിങ്ങോ പാടില്ല. ഉടമയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിലോ സ്ഥലങ്ങളിലോ, മതിലുകളിലോ കൊടിതോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കാനോ പാടില്ല. 1950 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കുന്നതിനായി കോള്‍ സെൻ്റർ ഉള്‍പ്പെടെയുള്ള പരാതി പരിഹാര സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാർട്ടികള്‍ക്കോ ബന്ധപ്പെട്ട ജില്ലാ ഇലക്ഷൻ ഓഫീസർ / റിട്ടേണിങ് ഓഫീസർമാർക്കോ പരാതി നല്‍കാം.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ സി-വിജില്‍ ആപ്പ് ഉപയോഗിക്കാം. പരാതികള്‍ 100 മിനിറ്റിനുള്ളില്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫ്ലൈയിംഗ് സ്ക്വാഡുകളെയും, സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുമ്പായി ഗതാഗത, സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് രാഷ്ട്രീയ പാർട്ടികള്‍ പോലീസിനെ മുൻകൂട്ടി അറിയിക്കണം. ഉച്ചഭാഷിണികള്‍ക്കും മറ്റും ആവശ്യമായ അനുമതി വാങ്ങണം.
മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക ജോലികളെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി കൂട്ടിക്കലർത്താൻ പാടില്ല.
