ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമായ ബി.1.617നെ ‘ഡെൽറ്റ വേരിയന്റ്’ എന്നു പേരിട്ട് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമായ ബി.1.617നെ ‘ഡെൽറ്റ വേരിയന്റ്’ എന്നു പേരിട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കേന്ദ്ര സർക്കാരിന്റെ എതിർപ്പിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. വൈറസുകളോ വകഭേദങ്ങളോ കണ്ടെത്തിയ രാജ്യങ്ങളുടെ പേരുകൾ ഉപയോഗിച്ചു തിരിച്ചറിയപ്പെടാൻ പാടില്ലെന്നു ഡബ്ല്യുഎച്ച്ഒ നേരത്തേ പറഞ്ഞിരുന്നു.

ബി.1.617 വകഭേദം 53 ഭൂപ്രദേശങ്ങളിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിവേഗം പകരുമെങ്കിലും ഈ വകഭേദത്തിന്റെ രോഗതീവ്രതയും അണുബാധയ്ക്കുള്ള സാധ്യതയും അന്വേഷണ ഘട്ടത്തിലാണ്. സാർസ്–കോവ്–2 വൈറസിന്റെ ജനിതക രേഖകളുടെ പേരിടുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിലവിലെ സംവിധാനങ്ങൾ തുടരും.

ലോകാരോഗ്യ സംഘടന വിളിച്ചുചേർത്ത വിദഗ്ദ്ധ സംഘം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങൾ വൈറസ് വകഭേദങ്ങൾക്ക് ഉപയോഗിക്കാൻ ശുപാർശ ചെയ്തു. ആൽഫ, ബീറ്റ, ഗാമ തുടങ്ങിയ പേരുകൾ സാധാരണക്കാർക്കും വൈറസ് വകഭേദങ്ങളെ തിരിച്ചറിയാനും ചർച്ച ചെയ്യാനും എളുപ്പവും പ്രായോഗികവുമാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ